Monday 25 March 2013

കുഞ്ഞുണ്ണി മാഷ് -ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്ത കവി


ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്ത കവി






മലയാളികളുടെ പ്രിയകവി കുഞ്ഞുണ്ണി മാഷ് വിട പറഞ്ഞിട്ട് മാര്‍ച്ച് 26-ന് ഏഴ്‌ വര്‍ഷം. ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്ത കവി,




കുഞ്ഞുണ്ണി മാഷിന്റെ കവിതകളില്‍ നിന്ന് ചില വരികള്‍ താഴെ

ചിറകടി പോലും കേള്‍പ്പിക്കാതെ
പറക്കും പക്ഷിക്കൊരു ചിറകാകാശം
മറു ചിറകകേതന്നറിയുംവരെയും ഈകവിതയപൂര്‍ണ്ണം..

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാല്‍ പരമാനന്ദം

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ

ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും.

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.

ഞാനാകും കുരിശിന്മേല്‍
തറഞ്ഞുകിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ് തീരുന്നില്ല

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്ക

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാന്‍
ഞാനെന്നോടു ചെന്നപ്പോള്‍
ഞാനെന്നെ തല്ലുവാന്‍ വന്നു.

ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ
വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ടൂ

യേശുവിലാണെന്‍ വിശ്വാസം
കീശയിലാണെന്‍ ആശ്വാസം.

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകള്‍

ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

ഞാനെനിയ്‌ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു

മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി

ഒരുമയുണ്ടെങ്കില്‍ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ലെങ്കില്‍ കിടക്കേയും ഉലയ്ക്കാലോ



ഒരു വിദ്യാര്‍ഥി എങ്ങനെയായിരിക്കണം' എന്നുള്ള കുഞ്ഞു ണ്ണി മാഷിന്റെ പത്ത് കല്പനകൾ 



1. മോഡറേഷന്‍ പാസും കടന്ന്, തൊഴിലില്ലായ്മാവേതനവും സ്വപ്‌നം കണ്ട്, ഭാവിയില്‍ ഒണക്ക പര്‍പ്പടകപ്പുല്ല് താടിയുംവെച്ച് നടക്കുന്നവനാകുന്നതിനു പകരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എല്ലാ വിഷയങ്ങള്‍ക്കും നൂറു ശതമാനം മാര്‍ക്ക് ലക്ഷ്യമാക്കി അധ്വാനിച്ച് ഉത്സാഹിച്ച് സശ്രദ്ധം പഠിക്കുന്നവനാകണം.

2. സമരമെന്തെന്നറിയുന്നവനും ഒരാവശ്യത്തിന് സമരം തുടങ്ങിയാല്‍ അത് നേടുന്നതുവരെ സമരം ചെയ്യുന്നവനും വേണ്ടാത്ത സമരത്തിന് ഇറങ്ങാത്തവനുമാകണം.

3. സ്‌കൂള്‍ പഠിപ്പിനോടൊപ്പം പെണ്‍കുട്ടികളെപ്പോലെ വീട്ടുപണിയും അറിയുന്നവനാകണം.

4. വൃത്താന്തപത്രവും സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും അടുത്ത ഗ്രന്ഥാലയത്തില്‍നിന്നും എടുക്കുന്ന പുസ്തകങ്ങളും വായിക്കുന്നവനാകണം.

5. നാട്ടിലെ പ്രധാന സമ്മേളനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും രക്ഷിതാക്കളുടെ സമ്മതം വാങ്ങി പങ്കുകൊള്ളണം.

6. വീട്ടിലെ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും ആവശ്യം വന്നാല്‍ അയല്‍വീട്ടുകാര്‍ക്ക് സേവനം ചെയ്യുകയും സമപ്രായക്കാരോടൊപ്പം കുറച്ചുനേരം കളിക്കുകയും വേണം.

7. വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക് മൂന്നു കിലോമീറ്ററിലധികമുണ്ടെങ്കിലേ ബസ്സില്‍ കേറാവൂ. അതും അങ്ങോട്ടുമാത്രം. മൂന്നിലധികം പേരുണ്ടെങ്കില്‍ ക്യൂ നിന്നുവേണം ബസ്സില്‍ കേറാന്‍. അച്ചടക്കം വേണം. മടക്കം കൂട്ടുകാരുമൊത്ത് നടന്നുകൊണ്ടാവണം.

8. ഉച്ചയൂണിന് വീട്ടില്‍ വരാന്‍ വയ്യാത്തവര്‍ രാവിലെ ഊണു കഴിച്ച് പോകണം. ഉച്ചയ്ക്ക് കഴിക്കാന്‍ അവിലോ പഴമോ റൊട്ടിയോ മൂന്നു മണിക്കൂറിരുന്നാല്‍ ചീത്തയാകാത്ത മറ്റെന്തെങ്കിലും പലഹാരമോ പാത്രത്തിലാക്കി കൊണ്ടുപോകണം. ഉച്ചയ്ക്ക് ഡപ്പച്ചോറുണ്ണരുത്.

9. എപ്പോഴും സ്വന്തം സ്വഭാവം നന്നാക്കിക്കൊണ്ടിരിക്കണം, മനസ്സ് നല്ല കാര്യത്തിലായിരിക്കണം.

10. പത്താംക്ലാസ് കഴിയുമ്പോഴേക്കും അതിനുശേഷം പഠിക്കേണ്ടതെന്ത് എന്നുറപ്പിക്കുകയും ജീവിതം മുഴുവന്‍ ആ വിഷയത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാവുകയും വേണം. ഒപ്പം കല, സാഹിത്യം, കരകൗശലം, കൃഷി, കച്ചവടം, കൈത്തൊഴില്‍ എന്നിവയിലേതിലാണെന്ന് വാസനയറിഞ്ഞ് അതിനുവേണ്ട പഠിപ്പും അഭ്യാസവും നേടണം.

curtsy :കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയില്‍ നിന്ന്
http://www.blogger.com/blogger.g?blogID=5119907425080718111#editor/target=post;postID=9055462005079774670














 — 

No comments:

Post a Comment